Tuesday, July 20, 2010

മഴ

മഴ - അത് ചിലര്‍ക്ക് ഉണര്‍വ്വാണ്, ഉയിരാണ്.
        ചിലര്‍ക്ക് ഉന്മാദമാണ്‌, ഊര്‍വ്വരതയാണ്. 

മഴ - അത് ചിലര്‍ക്ക് ഓര്‍മയാണ്, ഓര്‍മപ്പെടുത്തലാണ്.
         ചിലര്‍ക്ക് പുതുമയാണ്, തെളിമയാണ്.

മഴ - അത് ചിലര്‍ക്ക് കനവാണ്, നിനവാണ്.
         ചിലര്‍ക്ക് പ്രിയമാണ്, പ്രണയമാണ്.

മഴ - അത് ചിലര്‍ക്ക് മരവിപ്പാണ്, മരണമാണ്.
         ചിലര്‍ക്ക് വിരഹമാണ്, വിങ്ങലാണ്.

മഴ -  അത് ചിലര്‍ക്ക് വറുതിയാണ്, കെടുതിയാണ്.
          ചിലര്‍ക്ക് നഷ്ടപ്പെടലാണ്, കഷ്ടപ്പെടലാണ്.

മഴ -  അത് ചിലര്‍ക്ക് വെറുപ്പാണ്, കലര്‍പ്പാണ്.
         ചിലര്‍ക്ക് ഏകാന്തതയാണ്, നിതാന്തയാണ്. 

മഴ - എനിക്ക് മെഴുകുതിരി വെട്ടത്തില്‍ ഉണ്ണലാണ്.
മഴ - എനിക്ക് കട്ടിപുതപ്പില്‍ മൂടി പുതച്ചുറങ്ങലാണ്.
മഴ - എനിക്ക് ഭ്രമമാണ്, ഭ്രാന്തും. 

Sunday, July 18, 2010

മരണവീട്ടിലെ കോമാളികള്‍

അന്ന് രാവിലെ എന്‍റെ മരണം നടന്നു.വരേണ്ടവരെല്ലാം, അല്ല വരാന്‍ പറ്റുന്നവരെല്ലാം വൈകിട്ട് ആയപ്പോഴേക്കും എത്തി. എന്നെ പുതപ്പിച്ചു മൂടിയത് മുതല്‍ തുടങ്ങിയ കരച്ചില്‍, പലതും പറഞ്ഞുള്ള കരച്ചില്‍, തേങ്ങല്‍, വിങ്ങി പൊട്ടല്‍..എല്ലാം സാധാരണ മരണ വീട്ടില്‍ കാണുന്ന അതേ സംഗതികള്‍. എന്നെ കൊണ്ടുപോകാന്‍ സമയം ആയി. കുറേ നേരം ആയി ഞാന്‍ സഹിക്കുന്ന വൃത്തികെട്ട മണമുള്ള റീത്തുകള്‍ ആരോ എന്‍റെ മേലെ നിന്നു മാറ്റി. താങ്ക്സ് ഡിയര്‍...എനിക്കേ പരിചയമില്ലാത്ത കുറേ പേര്‍ വച്ച അത് ദേഹത്തു നിന്ന് മാറ്റി തന്നതിന്. കരച്ചിലുകളുടെ താളം മാറി, ഭാവവും. അവസാനമായി ആര്‍ക്കെങ്കിലും കാണാനുണ്ടോ എന്ന് ഏതോ മഹാമനസ്ക്കന്‍ എല്ലാരോടും ആയി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പലരും വന്നു. കെട്ടിപിടിച്ചു, ഉമ്മ തന്നു, എന്നെ പിടിച്ച് കുലുക്കി. എന്നെ കിടത്തിയ മേശപ്പുറത്തു നിന്ന് ഞാന്‍ താഴേക്കു വീണു നടു ഒടിയുമോന്നു തോന്നിപോയി പലപ്പോഴും. ആരൊക്കെയോ ബോധംകെട്ടു വീണു. കെട്ടിപിടിച്ചു കരഞ്ഞ പലരും പിടിവിട്ടില്ല. എങ്കിലും, എല്ലാവരെയും ആരും പെട്ടെന്ന് പിടിച്ച് മാറ്റിയില്ല. പക്ഷേ, പലരുടെയും പിടി വീണത്‌ എന്‍റെ കഴുത്തില്‍ തന്നെ ആയിരുന്നു. വല്ലാത്ത ഒരു ശ്വാസംമുട്ടല്‍. ശ്വാസം മുട്ടി ഒരു വേള ചുമച്ചു പോകുമോന്നു വരെ ഞാന്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് (എന്‍റെ അല്ല, അവിടെ കൂടി നില്‍ക്കുന്നവരുടെ) അതുണ്ടായില്ല. അല്ലേല്‍ ചിലപ്പോ അത് കണ്ടിട്ട് അവിടെ ഉള്ള മിക്കവരുടെയും കാറ്റ് പോയേനെ.
കുറച്ചു പേര്‍ പിന്നീട് പട്ട് പുതപ്പിച്ചു. ആരോ ഒരു വീതിയുള്ള പലക കൊണ്ടു വന്നു. എന്നെ അതിന്റെ മേലെ വച്ചു. അത് കഴിഞ്ഞ് ഒരു വെള്ള തുണി കീറി എന്നെ അങ്ങ് മുറുക്കെ കെട്ടി ആ പലക ചേര്‍ത്ത്. സത്യത്തില്‍ അത് കുറച്ചു കടന്ന കൈ ആയിപ്പോയി. ഒരുമാതിരി എന്താ പറയുക? ആഹ്ഹ...ലോറിയില്‍ തടി കയറ്റിയതിനു ശേഷം കയറിട്ട് എല്ലാ സൈഡില്‍ നിന്നും മുറുക്കുന്ന ഒരു പരിപാടി ഇല്ലേ? അത് പോലെ. ദഹിപ്പിക്കുന്ന സ്ഥലം വരെ കൊണ്ടു പോകാന്‍ എളുപ്പത്തിനോ, അതോ ഞാന്‍ ഇറങ്ങി ഓടുന്നത് തടയാനോ? എന്തിനാണെന്ന് ആദ്യം മനസിലായില്ല. പിന്നെ മനസ്സിലായി രണ്ടാമത്തേതാണ് കാര്യമെന്ന്. കാരണം എന്നെ കത്തിക്കാനുള്ള സ്ഥലം വീട്ടിന്റെ തൊട്ടടുത്താണ്. ഏകദേശം ഒരു ഇരുപതു മീറ്റര്‍. അത്ര ദൂരമേ അങ്ങോട്ടുള്ളൂ. അവിടേക്ക് ഇങ്ങനെ വരിഞ്ഞു മുറുക്കി കൊണ്ടു പോകേണ്ട കാര്യമൊന്നുമില്ലല്ലോ?
പിന്നെ കുറച്ചു പേര്‍ ചേര്‍ന്ന് എന്നെ എടുത്തു കൊണ്ടുപോയി വിറകിന്റെ മേലെ കിടത്തി. അതുവരെ കാര്യങ്ങള്‍ ഓക്കേ ആയിരുന്നു. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് എന്‍റെ മേലെ ചിരട്ടയും, ചകിരിയും അടുക്കി വച്ചു. നന്നായി പകുത്ത തെങ്ങിന്‍ തടികള്‍ അതിന്റെ വശങ്ങളിലും മുകളിലുമായി വച്ചു. അതൊക്കെ മറിഞ്ഞു വീഴാതിരിക്കാന്‍ എല്ല സൈഡില്‍ നിന്നും താങ്ങ് കൊടുത്തു. അത് കഴിഞ്ഞ് ചന്ദനത്തിരികളും, തെങ്ങിന്‍ തടികള്‍ക്ക് ഇടയിലൂടെ കാണുന്ന ചകിരികള്‍ക്ക് മേല്‍ കുറച്ചു കര്‍പ്പൂരവും വച്ചു. പിന്നീട് പനിനീരും തളിച്ചു. പക്ഷേ, എന്നെ കത്തിക്കാന്‍ കൊണ്ടു കിടത്തിയത്‌ മുതല്‍ അവിടെ കാര്യങ്ങള്‍ നടത്തിയത് എനിക്കറിയാത്ത കുറേ ആള്‍ക്കാര്‍ ആയിരുന്നു. എല്ലാവരും നന്നായി മിനുങ്ങിയിട്ടുമുണ്ടായിരുന്നു. പൊട്ടിച്ചിരികള്‍, അട്ടഹാസങ്ങള്‍, അനവസരത്തിലുള്ള തമാശകള്‍, പിന്നെ കുറേ കോപ്രായങ്ങള്‍...... എന്നെ ഇഷ്ടപെടുന്ന കുറേ പേര്‍ എനിക്കും ചുറ്റും ഉണ്ടെന്ന് അവര്‍ ഒരിക്കല്‍ പോലും ശ്രദ്ധിച്ചില്ല. എന്‍റെ ചിതയ്ക്ക് തീ കൊളുത്തുന്ന നേരത്ത് പോലും അവരുടെ കലാപരിപാടികള്‍ക്ക് മാറ്റം ഒന്നുമുണ്ടായില്ല. എല്ലാ മരണ വീടുകളിലും ഇതേ പോലെ ചിതയൊരുക്കി ദഹിപ്പിക്കുന്നവര്‍ കാണും. അവരല്ലാതെ വേറെ ആരും ഇതൊക്കെ ചെയ്യുകയും ഇല്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അതൊകൊണ്ട് തന്നെ അവര്‍ക്കാരുടെയും നഷ്ടങ്ങളും, സങ്കടങ്ങളും, വിതുമ്പലും ഒന്നും നോക്കേണ്ടതില്ലലോ. അതുവരെ എന്‍റെ പ്രിയപെട്ടവരെ വിട്ടു പിരിയുകയാണെന്ന് അറിഞ്ഞിട്ടും കരയാതിരുന്ന എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണ വീട്ടിലെ കോമാളികളെ കണ്ട് !!!

Thursday, May 20, 2010

ശവക്കല്ലറയില്‍ മഴ പെയ്യുമ്പോള്‍ ......

എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തേ ഈ ബ്ലോഗിന് ഇങ്ങനൊരു പേര്- "Rain On the Grave".
സത്യത്തില്‍ ഈ പേര് ഒരു കോളേജ് മാഗസിന്റെ പേരായിരുന്നു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജി (CUIET) എന്ന എഞ്ചിനീയറിംഗ് കോളേജിന്റെ 2004 ലെ കോളേജ് മാഗസിന്റെ പേര് .
അവിടെ ഞാന്‍ ലക്ചറര്‍ ആയിരുന്നപ്പോള്‍ എന്‍റെ കുറേ ശിഷ്യഗണങ്ങളും, അല്ലാത്തവരും ആയ കുറേ നല്ല പിള്ളേര്‍ ലാന്‍ഡ്‌സ്കേപ് ഓറിയെന്റെഷനില്‍ പുറത്തിറക്കിയ ഒരു മാഗസിനായിരുന്നു-Rain On the Grave.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

"മഴ.
കല്ലറകള്‍ കാതോര്‍ക്കുന്നു.
നിശ്വാസങ്ങളുടെ ആവേശം.
ഫീനിക്സുകളുടെ ചിറകടി.
ശിലാഫലകങ്ങള്‍ക്ക് ചിന്തകളെ
തടഞ്ഞു നിര്‍ത്താനാവില്ലലോ.
ഇനി നീ ഉണര്‍ന്നേ മതിയാവൂ.
പുതിയ പ്രഭാതം നിന്നെ വിളിക്കുന്നു.
ടോളമിയുടെ മസ്തകത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌
ഗലീലിയോ പണ്ടൊരു ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുണ്ട്.
നമുക്ക് അതിലൂടെ പ്രപഞ്ചത്തിനപ്പുറത്തേക്ക് നോക്കാം.
വരൂ......"

അവര്‍, ആ കുട്ടികള്‍ പറഞ്ഞത് ശരി ആണ്. അതെ, ശവക്കല്ലറയില്‍ മഴ പെയ്യുന്നു....
പെയ്തു തോര്‍ന്ന കണ്ണീരിനും , ആര്‍ത്തലച്ച രോദനങ്ങള്‍ക്കും മീതെ...ചോര കിനിയുന്ന ഹൃദയ മുറിപ്പാടുകള്‍ക്കും, ഒറ്റപെടലിന്റെ നിസ്സഹായതയ്ക്കും മീതെ....
ശവക്കല്ലറയില്‍ മഴ പെയ്യുന്നു.
ഇനിയെങ്കിലും നീ ഉണര്‍ന്നേ മതിയാവൂ.
നിന്റെ ചിന്തകളുടെ പ്രകമ്പനങ്ങള്‍ എനിക്കാവശ്യമുണ്ട്. നിന്റെ വാക്കിന്റെ മൂര്‍ച്ച എനിക്കാവശ്യമുണ്ട്.
യാന്ത്രികമായ വ്യവസ്ഥിതിയുടെ മസ്തകത്തില്‍ ചവിട്ടി നിന്നുകൊണ്ട് , നിയന്ത്രിത ലോകത്തിനപ്പുറത്തേക്ക് പലരുടെയും കാഴ്ച എത്തിക്കാന്‍ എനിക്ക് നിന്റെ കണ്ണുകള്‍ ആവശ്യമുണ്ട്.
ശവക്കല്ലറയില്‍ ഇതാ മഴ പെയ്യുന്നു....ഇനി നീ ഉണര്‍ന്നേ മതിയാവൂ എന്‍റെ സുഹൃത്തേ...........

Wednesday, September 16, 2009

സ്വയം അറിയുക, ഒരിക്കലെങ്കിലും !!!

ഗാസയിലെ ബോംബിങ്ങില്‍
കുഞ്ഞു നഷ്ടപ്പെട്ട അമ്മയ്ക്കും,
മുറ്റത്തെ ബക്കറ്റില്‍ മുങ്ങി മരിച്ച
കുരുന്നിന്റെ അമ്മയ്ക്കും,
ഒരേ ഹൃദയ നൊമ്പരമോ?

അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇഷ്ടപ്പെട്ടവനെ ഉപേക്ഷിച്ചവള്‍ക്കും,
ഇഷ്ടപ്പെട്ടവന്റെ സ്നേഹം തന്നോടല്ലെന്ന്
മനസിലാക്കിയവള്‍ക്കും,
ഒരേ ഹൃദയ നൊമ്പരമോ?

"അതേ" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍
ഇവിടെ ജീവിക്കാന്‍ നിങ്ങള്‍ക്കേ അര്‍ഹത ഉള്ളൂ.
നിങ്ങളോടെനിക്ക് ഇതേ പറയാനുള്ളൂ‌,
എന്‍റെ കവിതകള്‍ ചോര കൊണ്ടെഴുതാറില്ലെന്ന് !!

"അല്ല" എന്നാണ് മറുപടിയെങ്കില്‍
നിങ്ങളുടെ ഹൃദയം മുറിച്ച് ടിന്നിലടയ്ക്കുക.
എന്നിട്ട് "വംശനാശം നേരിടുന്നത്‌" എന്നെഴുതി
ചില്ലുകൂട്ടിനുള്ളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുക.
ടിന്നിലടച്ചതിനാണ് ഇപ്പോള്‍ ആവശ്യക്കാരേറെ !!!

Wednesday, August 26, 2009

നഗ്ന സത്യങ്ങള്‍

അഴകളവുകളുടെ ഗ്രാഫില്‍ നിന്നെ ഞാന്‍
എവിടെയാണ് പ്രതിഷ്ഠിക്കേണ്ടത്?
പ്രണയത്തിന്റെ ഓസ്സിലോസ്കോപ്പിലും,
കാമത്തിന്റെ സ്ഫിഗ്മോമാനോമീറ്റെറിലും,
ഒരുപാട്‌ തവണ നിന്നെ ഞാന്‍ അളന്നു.

അഴിഞ്ഞു വീണ മുടിയിലും, അഴിയാത്ത ആടകളിലും
എന്‍റെ കണ്ണുടക്കി.
മറച്ചു വച്ചതും, മറയ്ക്കാതെ വച്ചതും ആയ ഭാഗങ്ങളെ
വേദനിപ്പിക്കാതെ, ഞാനെന്‍ കണ്ണുകൊണ്ടുഴിഞ്ഞു.
നിന്‍ നിമ്നോന്നതങ്ങള്‍ക്ക് മീതെ ഞാന്‍ ആരതി ഉഴിയുമ്പോള്‍
എന്‍റെ സ്വപ്നങള്‍ക്ക് കനല്‍ച്ചൂട്.

പൊള്ളുന്ന ഭ്രാന്തുമായ്‌
നിന്നെ ഞാന്‍ ആഗ്രഹിക്കുമ്പോള്‍
നീ ഇതൊക്കെ അറിഞ്ഞിരുന്നുവോ?
നിന്നെ കുടിയിരുത്താന്‍ പറ്റിയ ഇടമില്ലാതെ
ഞാന്‍ അലയുമ്പോള്‍
നിന്റെ മനസ്സില്‍ എവിടെയെന്നെ കുടിയിരുത്തി?

ആണിന് പെണ്ണിനോടുള്ള ഇഷ്ടം
അവളുടെ മനസ്സിനോട് മാത്രമുള്ള
ഇഷ്ടമാണെന്ന് വാദിക്കുന്നവര്‍
ഒട്ടകപക്ഷി നയം പിന്തുടരുന്നവര്‍.

ഇനിയും എന്‍റെ കണ്ണ് നിന്നെക്കാളും
പൂര്‍ണ്ണത ഉള്ളവളെ തേടും,
അതിനായി ഇനിയും പെണ്ണുങ്ങളുടെ
അനാട്ടമി ഞാന്‍ പഠിക്കും
ഇല്ലെങ്കില്‍, ആണ്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?

സ്ത്രീ സൗന്ദര്യം ആസ്വദിക്കാ-
നുള്ളതല്ലെന്ന് പറയുന്നവര്‍
ഷണ്ട്ടന്മാരോ, അതോ ഹിജടകളോ?
അല്ലെങ്കില്‍ ഒരു പക്ഷേ അവര്‍ മ്യൂട്ടേഷന്‍
വന്ന എക്സ്‌ വൈ* കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാവാം..

*Men have the chromosome pairing of XY and women have the pairing of XX.

Monday, August 24, 2009

പറയാതെ പോയത്

"ഡാ ഹരീ, എണീക്കെടാ. ഒന്നു വാതിലുതുറന്നേ"
വാതിലിലെ ശക്തിയായ മുട്ടലും, രവിയേട്ടന്റെ ശബ്ദവും കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
"എന്താ രവിയേട്ടാ? എന്തുപറ്റി?"
കട്ടിലിന്റെ മൂലയില്‍ കിടന്നിരുന്ന ലുങ്കി ഇരുട്ടത്ത്‌ എങ്ങനെയൊക്കെയോ തപ്പിയെടുത്തുടുത്ത് ഞാന്‍ എണീറ്റു.
"നീ വാതില്‍ തുറക്കെടാ"
"സമയം എത്രയായി?ഇവിടെ കരണ്ടൊന്നും ഇല്ലേ?" വാതിലിന്റെ കൊളുത്ത് തപ്പുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

രവിയേട്ടന്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ എല്ലാം എല്ലാം ആണ്. എല്ലാം നോക്കി നടത്തുന്ന ഒരു പാവം കൊല്ലംകാരന്‍. നമുക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുന്ന, എല്ലാം തുറന്നു പറയാന്‍ പറ്റിയ ഒരാള്‍. എന്തിനെക്കുറിച്ചും ആധികാരികമായി രവിയേട്ടന്‍ സംസാരിക്കും. ഇവിടെ, എറണാകുളത്ത്‌ ലോഡ്ജില്‍ വന്നിട്ട് ഒരു നാല്‍പ്പതു കൊല്ലത്തോളമായി. എറണാകുളം നോര്‍ത്ത് ഓവര്‍ബ്രിഡ്ജിന്റെ ഇടതു വശത്താണ് (കലൂരില്‍ നിന്ന് കച്ചേരിപടി ഭാഗത്തേക്ക് പോവുകയാണെങ്കില്‍) ഞാന്‍ താമസിക്കുന്ന ലോഡ്ജ്. പ്രശസ്തരായ ഒരുപാട്‌ പേര്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്ന് രവിയേട്ടന്‍ എന്നും പറയാറുണ്ട്.

പക്ഷെ, എന്തിനാണ് പാതിരാത്രിയ്ക്ക് എന്നെ വിളിക്കുന്നത്? മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങളുമായി ഞാന്‍ വാതില്‍ തുറന്നു. പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. മൂന്നു ദിവസമായി ഇപ്പോള്‍ നിര്‍ത്താതെ മഴ പെയ്യാന്‍ തുടങ്ങിയിട്ട്.

"എന്താ രവിയേട്ടാ കാര്യം ?"
" അത് അത് ..."
"എന്താണെന്ന് പറ "

ഹൃദയമിടിപ്പ്‌ വല്ലാതെ കൂടുന്നത് ഞാന്‍ അറിയുന്നുണ്ടാരുന്നു.മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഞാന്‍, രവിയേട്ടന്റെ കൈയിലെ മെഴുകുതിരി വെളിച്ചത്തില്‍ രവിയേട്ടന് പുറകിലായി ഒരു പെണ്‍കുട്ടിയെ കണ്ടു.

"ആരാ അത് ?"
"ഇതു ഞാനാ, മായ."അവള്‍ മെഴുകുതിരി വെളിച്ചത്തോടടുത്ത് വന്നു പറഞ്ഞു.

ഏതോ ഒരു ട്രെയിന്‍ ഉച്ചത്തില്‍ ഹോണും മുഴക്കി പോവുന്നുണ്ടാരുന്നു അപ്പോള്‍.നിന്നനില്‍പ്പില്‍ ഞാന്‍ ഇല്ലാതാകുന്നത് പോലെ തോന്നി.
എന്റെ കണ്ണുകള്‍ മായയെ ആദ്യമായി കാണുന്നതുപോലെ, മുഖത്ത് തന്നെ പതിഞ്ഞിരുന്നു. അരണ്ട വെളിച്ചത്തില്‍, അവളുടെ പുഞ്ചിരി എന്റെ നെഞ്ചിലൂടെയുള്ള ഒരു കൊള്ളിയാന്‍ ആയി മാറി. അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളില്‍നിന്ന് മഴത്തുള്ളികള്‍ അപ്പോഴും ഉറ്റി വീഴുന്നത് ഞാന്‍ കണ്ടു.

"നീ, സമയത്ത്.ഇവിടെ, എങ്ങനെ....?"
"എല്ലാം അവള്‍ പറയും. നീ വേഗം തോര്‍ത്തെടുത്ത് കൊടുത്തേ. പാവം മഴ നന്നായി നനഞ്ഞു."
കൈയിലെ മെഴുകുതിരി കെടാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രവിയേട്ടന്‍ പറഞ്ഞു.
"ദാ. തിരി പിടിയ്ക്ക് .നീ ഇവളെ റൂമിലേയ്ക്ക് കൊണ്ടു പൊയ്ക്കോ. ഒരുപാട്‌ കാര്യങ്ങള്‍ പറയാനുണ്ടാവില്ലേ? വാതിലടയ്ക്കാന്‍ മറക്കേണ്ട"
എനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എങ്കിലും രവിയേട്ടന്‍ പറഞ്ഞ പോലെ ഞാന്‍ ചെയ്തു.എന്തിനാണെന്ന് ചോദിച്ചാല്‍? എനിക്കറിയില്ല.

"അതേ, തോര്‍ത്തൊന്നു തരുവോ?" ഞങ്ങള്‍ക്കിടയിലുണ്ടാരുന്ന നിശബ്ദതയെ അവളുടെ സ്വരം ഇല്ലാതാക്കി.
"നീ ഇവിടെ, സമയത്ത് ...?"
തോര്‍ത്തെടുത്ത് കൊടുക്കുന്നതിനിടയില്‍ വീണ്ടും ഞാനെന്റെ ചോദ്യം ആവര്‍ത്തിച്ചു.
"പറയാം. ഞാന്‍ ഒരു ടെസ്റ്റിനുവേണ്ടി തിരുവനന്തപുരത്ത് പോയിരുന്നു. അത് കഴിഞ്ഞ് രാത്രി എട്ടേ മുക്കാലിനുള്ള മംഗലാപുരം എക്സ്പ്രസ്സില്‍ തിരിച്ചു കയറി. ഇവിടെ നോര്‍ത്തില്‍ ഒന്നരയ്ക്ക് വന്നിറങ്ങി. ഇവിടുത്തെ ലോഡ്ജിലെ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ ഹരി പണ്ടു തന്നിരുന്നല്ലോ. ഞാന്‍ രവിയേട്ടനെ രണ്ടു ദിവസം മുന്‍പ് വിളിച്ചിരുന്നു. എനിക്ക് നിന്നെ കാണണമായിരുന്നു. രവിയേട്ടനാ പറഞ്ഞത് ഇവിടെ ഇറങ്ങിക്കോ ഞാന്‍ വന്നു കൂട്ടാം എന്ന്. "
അവളുടെ മറുപടിയില്‍ ഞാന്‍ വല്ലാതെ പകച്ചു പോയി.
"അപ്പോള്‍ വീട്ടില്‍ ? അവര് രാവിലെ വീട്ടില്‍ പ്രതീക്ഷിക്കില്ലേ? "
" ഇല്ല. ഞാന്‍ പറഞ്ഞിരുന്നു, തിരുവനന്തപുരത്തുള്ള എന്റെ ഫ്രെണ്ടിന്റെ വീട്ടില്‍ പോവ്വുമെന്ന്. രാവിലെയുള്ള പരശുരാമിനേ വരൂ എന്നും."

നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി.
"ഇവിടെ എത്തിയപ്പോള്‍ നല്ല മഴയുണ്ടാരുന്നു. എന്റെ കൈയില്‍ കുട ഇല്ലായിരുന്നു. രവിയേട്ടനെ ഫോണ്‍ വിളിച്ചു.രവിയേട്ടന്റെ കുടയില്‍ അഡ്ജസ്റ്റ് ചെയ്ത് ഇങ്ങു പോന്നു. അതാ ഇങ്ങനെ നനഞത്."

മായയുടെ ചുരിദാര്‍ ഒരു വിധം നന്നായി നനഞ്ഞിരുന്നു. തല തോര്‍ത്തുന്നതിനിടയില്‍ അവള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ലായിരുന്നു.പഴയ പോലെ പാറിപ്പറക്കുന്ന മുടി , കണ്ണുകളില്‍ അതേ തിളക്കം. കുറച്ചുകൂടി തടിവച്ചു എന്നുതോന്നുന്നു. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ മായ പണ്ട് കണ്ടതിനേക്കാള്‍ സുന്ദരിയായി തോന്നി എനിക്ക്.

"ഒരു കാര്യം ചെയ്യോ? ഇത്തിരി നേരം ഒന്നുപുറത്തു നില്‍ക്കാവോ. ഞാന്‍ നനഞ ഡ്രെസ്സൊക്കെ ഒന്നു മാറ്റട്ടെ"

ഞാനേതോ പുതിയ ലോകത്ത് നില്ക്കുന്ന പോലെ, ഒന്നും പറയാതെ, തലയാട്ടി പുറത്തിറങ്ങി. പുറത്ത് അപ്പോഴും നല്ല മഴ ആയിരുന്നു. നല്ല ഇരുട്ട്. ഇടയ്ക്ക് ഓവര്‍ബ്രിട്ജിലൂടെ പോകുന്ന വണ്ടികളും, ചെറിയ മിന്നലും മാത്രമായിരുന്നു ആകെ വെളിച്ചം തന്നിരുന്നത്.

മായ. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആണ്.ഒരു കൊല്ലം മുന്പ് ട്രെയിനില്‍ വച്ചു പരിചയപെട്ടതാണ് ഞങ്ങള്‍. പിന്നെ ഫോണിലൂടെ വല്ലപ്പോഴും സംസാരിക്കും. യാതൊരു ജാടയും ഇല്ലാത്ത, വളരെ കുറച്ചു സംസാരിക്കുന്ന, ഒരു പാവം. കഴിഞ്ഞ ഒരാഴ്ച ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചിരുന്നു. ജീവിതത്തെക്കുറിച്ചും, ജോലിയെക്കുറിച്ചും, ബാക്കിയുള്ളവരെ കുറിച്ചും, അങ്ങിനെ ഒരുപാട്‌ കാര്യങ്ങള്‍.
എങ്കിലും എന്തിനാ അവള്‍ സമയത്ത്, ഇവിടെ എന്നെ കാണാന്‍?

"എപ്പോഴും നീ മഴ നോക്കി ഇരിക്കാരുണ്ടോ?" വാതില്‍ തുറന്ന് അവള്‍ ചോദിച്ചു.
വെറുതെ ചിരിച്ചു കൊണ്ട് ഞാന്‍ അവളെ തന്നെ നോക്കി. പച്ചയും, മഞ്ഞയും കോമ്പിനേഷന്‍ ഉള്ള ചുരിദാര്‍. നന്നായി ചേരുന്നുണ്ട് അവള്‍ക്ക്.

"ഹരീ, നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നത് ? ഞാന്‍ വന്നത് ഇഷ്ട്ടപെട്ടില്ലേ ? പാതി രാത്രിക്ക് ഇവളെന്തിനാ വന്നത് എന്നാവും ആലോചിക്കുന്നത് ."
"ഏയ്.... ഞാന്‍ വെറുതെ ..." എനിക്കെന്തോ വായില്‍ നിന്നും ഒന്നും വരുന്നില്ല.
"വാ അകത്തിരിക്കാം."
ഞങ്ങള്‍ അകത്തു കയറി. അവള്‍ വാതിലടച്ചു.
"എന്നും ഒരുപാട്‌ സംസാരിക്കുന്ന ഹരിക്കെന്തു പറ്റി? എന്നെ കണ്ടു പേടിച്ചു പോയോ ?"
"സത്യത്തില്‍ പേടിച്ചതല്ല. ഒരു വല്ലാത്ത... ഒരു എക്സൈറ്റ്മെന്റ്റ്. പെട്ടെന്ന് നീ മുന്നില്‍ രാത്രിയില്‍."
" മുഖഭാവം ഞാന്‍ പ്രതീക്ഷിച്ചതാ."
അവളുടെ മുഖത്ത് നിറഞ്ഞ ചിരി വിടര്‍ന്നു. ചെറിയ മുറിയിലുള്ള കട്ടിലില്‍ അവളും, അടുത്തുള്ള കസേരയില്‍ ഞാനുമിരുന്നു.
"മായ എന്തേ എന്നെ കാണണമായിരുന്നു എന്ന് പറഞ്ഞത് ?"
"പറയാം"

പിന്നെ കുറച്ചു നേരത്തേക്ക് അവളുടെ മനസ്സ് എവിടെയോ പോയ പോലെ തോന്നി.ഒന്നും മിണ്ടാതെ കുറച്ചു മിനുട്ടുകള്‍.

"പറയാം എന്ന് പറഞ്ഞിട്ട്...?" നിശ്ശബ്ദത എന്നെ വിഴുങ്ങുന്നതിനു മുന്‍പ് ഞാന്‍ അതിനെ വിഴുങ്ങി.
"അത് .... അത് ...നിനക്കെന്നെ ഇഷ്ടമല്ലേ ?"
ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍ ആയി പോയി. എന്താണ് പറയേണ്ടത് . കുറച്ചു സമയം ഞാന്‍ മായയെ തന്നെ നോക്കി ഇരുന്നു.
"എന്തേ ഇപ്പൊ എങ്ങനെ ചോദിയ്ക്കാന്‍ ?" എന്‍റെ ഉത്തരം മറുചോദ്യമായിരുന്നു.
"അതല്ലലോ ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം?"
കുറച്ചു നേരം ഞാന്‍ മിണ്ടാതിരുന്നു.പിന്നെ പറഞ്ഞു.
"എനിക്ക് ഇഷ്ടമാണ് നിന്നെ.ഒരുപാട്‌...ഒരു പക്ഷേ നീ ഊഹിക്കുന്നതിലും അപ്പുറം."
എന്‍റെ മനസ്സില്‍ നിന്നും വല്യൊരു ഭാരം ഇറക്കി വെച്ച പോലെ തോന്നി അപ്പോള്‍. അവളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നത് മെഴുകുതിരി വെട്ടത്തിലും ഞാന്‍ വ്യക്തമായി കണ്ടു.
"എങ്കില്‍... ഹരീ.. നിനക്കെന്നെ കെട്ടിക്കൂടെ? എന്തിനാ വേറൊരാള്‍ക്ക് എന്നെ കൊടുക്കുന്നേ?നിനക്കെന്നെ നന്നായി അറിയില്ലേ?"
മായയുടെ കണ്ണുകള്‍ അത് പറയുമ്പോള്‍ നിറയുന്നത് ഞാന്‍ കണ്ടു.
"അത് ......അത് ...മായേ ഞാന്‍.."
"എനിക്കറിയാം. ഫാമിലി, നല്ലൊരു ജോലി,അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍.അല്ലെ?"
"ഉം"
"ഞാന്‍ കാത്തിരിക്കാം. സത്യായിട്ടും കാത്തിരിക്കാം."
എന്‍റെ കണ്ണും നിറയുന്നത് ഞാന്‍ അറിയുന്നുണ്ടാരുന്നു. മനസ്സ് സന്തോഷം കൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടി.നഷ്ട്ടപെട്ടതെല്ലാം ഒറ്റ രാത്രി കൊണ്ട് തിരിച്ചു കിട്ടിയപോലെ.
"മായ എല്ലാം അറിഞ്ഞിട്ടാണോ ?"
"ഹരീ, നിനക്കെന്നെ അറിയില്ലേ? നമ്മള്‍ എല്ലാം തുറന്നു പറയാറില്ലേ. എനിക്ക് നിന്നെ പിരിഞ്ഞിരിക്കാന്‍ ആവുന്നില്ല, ഒട്ടും ആവുന്നില്ല."
അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടാരുന്നു അപ്പോള്‍.എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലാരുന്നു.
ഞാന്‍ പതുക്കെ എണീറ്റ്‌ അവളുടെ കണ്ണുകള്‍ തുടച്ചു.എന്‍റെ കൈകള്‍ വിറക്കുന്നത്‌ ഞാന്‍ കണ്ടു.
എന്‍റെ കൈകള്‍ രണ്ടും കൂട്ടി പിടിച്ച് അവളുടെ കൈയിലൊതുക്കി, മായ എന്നോട് ചോദിച്ചു.
"നീ എന്നെ ആര്‍ക്കും വിട്ടു കൊടുക്കില്ലലോ?"
മറുപടി ആയി എന്‍റെ കൈയില്‍ നനുത്ത മുഖം ഒതുക്കി ഞാന്‍ അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു.
എങ്ങനെയാണ് അതിനുള്ള ധൈര്യം എനിക്ക് കിട്ടിയത് എന്നെനിക്കറിയില്ല.മായയോടുള്ള എല്ലാ ഇഷ്ടങ്ങളും എന്‍റെ ഉള്ളില്‍ നിന്നും പുറത്ത്‌ വന്ന പോലെ. പിന്നെയും ഞങ്ങള്‍ ഒരുപാട്‌ നേരം സംസാരിച്ചു.പുറത്ത്‌ മഴ തോര്‍ന്നിരുന്നു, എന്‍റെ മനസ്സിലും. സമയം എത്രയായെന്നു അറിയില്ല.എങ്കിലും നേരം വെളുക്കാറായെന്നു തോന്നുന്നു.

"ഹരീ.., എണീക്ക്. നോര്‍ത്ത് എത്താറായി"
മായയുടെ ശബ്ദം കേട്ട് പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു.
"എന്തൊരു ഉറക്കമാ?.ഹരീടെ തല താങ്ങി എന്‍റെ തോള് വേദനിച്ചു."

ഞാന്‍ ചിരിച്ചു കൊണ്ട് സീറ്റില്‍ നേരെ ഇരുന്നു. മായയുടെ പാറുന്ന മുടിയിഴകള്‍ എന്‍റെ കണ്ണില്‍ ഉമ്മ വയ്ക്കുന്നുണ്ടാരുന്നു.
ഇന്ന് ഞങ്ങള്‍ രണ്ടാളും കൂടി രവിയേട്ടന്റെ ലോഡ്ജിലേക്ക് പോവ്വാണ്.കല്യാണം വിളിക്കാന്‍. എല്ലാം ഇന്നലെ നടന്ന പോലെ.
മായ പുറത്തുള്ള കാഴ്ചകളും നോക്കി ഇരിപ്പാണ് . വീണ്ടും ഞാന്‍ അവളുടെ തോളിലേക്ക് എന്‍റെ തല ചായ്ച്ചു വച്ചു.കഴിഞ്ഞതെല്ലാം വീണ്ടും ഓര്‍ക്കാന്‍.