Thursday, May 20, 2010

ശവക്കല്ലറയില്‍ മഴ പെയ്യുമ്പോള്‍ ......

എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തേ ഈ ബ്ലോഗിന് ഇങ്ങനൊരു പേര്- "Rain On the Grave".
സത്യത്തില്‍ ഈ പേര് ഒരു കോളേജ് മാഗസിന്റെ പേരായിരുന്നു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജി (CUIET) എന്ന എഞ്ചിനീയറിംഗ് കോളേജിന്റെ 2004 ലെ കോളേജ് മാഗസിന്റെ പേര് .
അവിടെ ഞാന്‍ ലക്ചറര്‍ ആയിരുന്നപ്പോള്‍ എന്‍റെ കുറേ ശിഷ്യഗണങ്ങളും, അല്ലാത്തവരും ആയ കുറേ നല്ല പിള്ളേര്‍ ലാന്‍ഡ്‌സ്കേപ് ഓറിയെന്റെഷനില്‍ പുറത്തിറക്കിയ ഒരു മാഗസിനായിരുന്നു-Rain On the Grave.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

"മഴ.
കല്ലറകള്‍ കാതോര്‍ക്കുന്നു.
നിശ്വാസങ്ങളുടെ ആവേശം.
ഫീനിക്സുകളുടെ ചിറകടി.
ശിലാഫലകങ്ങള്‍ക്ക് ചിന്തകളെ
തടഞ്ഞു നിര്‍ത്താനാവില്ലലോ.
ഇനി നീ ഉണര്‍ന്നേ മതിയാവൂ.
പുതിയ പ്രഭാതം നിന്നെ വിളിക്കുന്നു.
ടോളമിയുടെ മസ്തകത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌
ഗലീലിയോ പണ്ടൊരു ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുണ്ട്.
നമുക്ക് അതിലൂടെ പ്രപഞ്ചത്തിനപ്പുറത്തേക്ക് നോക്കാം.
വരൂ......"

അവര്‍, ആ കുട്ടികള്‍ പറഞ്ഞത് ശരി ആണ്. അതെ, ശവക്കല്ലറയില്‍ മഴ പെയ്യുന്നു....
പെയ്തു തോര്‍ന്ന കണ്ണീരിനും , ആര്‍ത്തലച്ച രോദനങ്ങള്‍ക്കും മീതെ...ചോര കിനിയുന്ന ഹൃദയ മുറിപ്പാടുകള്‍ക്കും, ഒറ്റപെടലിന്റെ നിസ്സഹായതയ്ക്കും മീതെ....
ശവക്കല്ലറയില്‍ മഴ പെയ്യുന്നു.
ഇനിയെങ്കിലും നീ ഉണര്‍ന്നേ മതിയാവൂ.
നിന്റെ ചിന്തകളുടെ പ്രകമ്പനങ്ങള്‍ എനിക്കാവശ്യമുണ്ട്. നിന്റെ വാക്കിന്റെ മൂര്‍ച്ച എനിക്കാവശ്യമുണ്ട്.
യാന്ത്രികമായ വ്യവസ്ഥിതിയുടെ മസ്തകത്തില്‍ ചവിട്ടി നിന്നുകൊണ്ട് , നിയന്ത്രിത ലോകത്തിനപ്പുറത്തേക്ക് പലരുടെയും കാഴ്ച എത്തിക്കാന്‍ എനിക്ക് നിന്റെ കണ്ണുകള്‍ ആവശ്യമുണ്ട്.
ശവക്കല്ലറയില്‍ ഇതാ മഴ പെയ്യുന്നു....ഇനി നീ ഉണര്‍ന്നേ മതിയാവൂ എന്‍റെ സുഹൃത്തേ...........