Tuesday, July 20, 2010

മഴ


- അത് ചിലര്‍ക്ക് ഉണര്‍വ്വാണ്, ഉയിരാണ്.
        ചിലര്‍ക്ക് ഉന്മാദമാണ്‌, ഊര്‍വ്വരതയാണ്. 

മഴ - അത് ചിലര്‍ക്ക് ഓര്‍മയാണ്, ഓര്‍മപ്പെടുത്തലാണ്.
         ചിലര്‍ക്ക് പുതുമയാണ്, തെളിമയാണ്.

മഴ - അത് ചിലര്‍ക്ക് കനവാണ്, നിനവാണ്.
         ചിലര്‍ക്ക് പ്രിയമാണ്, പ്രണയമാണ്.

മഴ - അത് ചിലര്‍ക്ക് മരവിപ്പാണ്, മരണമാണ്.
         ചിലര്‍ക്ക് വിരഹമാണ്, വിങ്ങലാണ്.

മഴ -  അത് ചിലര്‍ക്ക് വറുതിയാണ്, കെടുതിയാണ്.
          ചിലര്‍ക്ക് നഷ്ടപ്പെടലാണ്, കഷ്ടപ്പെടലാണ്.

മഴ -  അത് ചിലര്‍ക്ക് വെറുപ്പാണ്, കലര്‍പ്പാണ്.
         ചിലര്‍ക്ക് ഏകാന്തതയാണ്, നിതാന്തയാണ്. 

മഴ - എനിക്ക് മെഴുകുതിരി വെട്ടത്തില്‍ ഉണ്ണലാണ്.
മഴ - എനിക്ക് കട്ടിപുതപ്പില്‍ മൂടി പുതച്ചുറങ്ങലാണ്.
മഴ - എനിക്ക് ഭ്രമമാണ്, ഭ്രാന്തും. 

Sunday, July 18, 2010

മരണവീട്ടിലെ കോമാളികള്‍


അന്ന് രാവിലെ എന്‍റെ മരണം നടന്നു.വരേണ്ടവരെല്ലാം, അല്ല വരാന്‍ പറ്റുന്നവരെല്ലാം വൈകിട്ട് ആയപ്പോഴേക്കും എത്തി. എന്നെ പുതപ്പിച്ചു മൂടിയത് മുതല്‍ തുടങ്ങിയ കരച്ചില്‍, പലതും പറഞ്ഞുള്ള കരച്ചില്‍, തേങ്ങല്‍, വിങ്ങി പൊട്ടല്‍..എല്ലാം സാധാരണ മരണ വീട്ടില്‍ കാണുന്ന അതേ സംഗതികള്‍. എന്നെ കൊണ്ടുപോകാന്‍ സമയം ആയി. കുറേ നേരം ആയി ഞാന്‍ സഹിക്കുന്ന വൃത്തികെട്ട മണമുള്ള റീത്തുകള്‍ ആരോ എന്‍റെ മേലെ നിന്നു മാറ്റി. താങ്ക്സ് ഡിയര്‍...എനിക്കേ പരിചയമില്ലാത്ത കുറേ പേര്‍ വച്ച അത് ദേഹത്തു നിന്ന് മാറ്റി തന്നതിന്. കരച്ചിലുകളുടെ താളം മാറി, ഭാവവും. അവസാനമായി ആര്‍ക്കെങ്കിലും കാണാനുണ്ടോ എന്ന് ഏതോ മഹാമനസ്ക്കന്‍ എല്ലാരോടും ആയി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പലരും വന്നു. കെട്ടിപിടിച്ചു, ഉമ്മ തന്നു, എന്നെ പിടിച്ച് കുലുക്കി. എന്നെ കിടത്തിയ മേശപ്പുറത്തു നിന്ന് ഞാന്‍ താഴേക്കു വീണു നടു ഒടിയുമോന്നു തോന്നിപോയി പലപ്പോഴും. ആരൊക്കെയോ ബോധംകെട്ടു വീണു. കെട്ടിപിടിച്ചു കരഞ്ഞ പലരും പിടിവിട്ടില്ല. എങ്കിലും, എല്ലാവരെയും ആരും പെട്ടെന്ന് പിടിച്ച് മാറ്റിയില്ല. പക്ഷേ, പലരുടെയും പിടി വീണത്‌ എന്‍റെ കഴുത്തില്‍ തന്നെ ആയിരുന്നു. വല്ലാത്ത ഒരു ശ്വാസംമുട്ടല്‍. ശ്വാസം മുട്ടി ഒരു വേള ചുമച്ചു പോകുമോന്നു വരെ ഞാന്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് (എന്‍റെ അല്ല, അവിടെ കൂടി നില്‍ക്കുന്നവരുടെ) അതുണ്ടായില്ല. അല്ലേല്‍ ചിലപ്പോ അത് കണ്ടിട്ട് അവിടെ ഉള്ള മിക്കവരുടെയും കാറ്റ് പോയേനെ.
കുറച്ചു പേര്‍ പിന്നീട് പട്ട് പുതപ്പിച്ചു. ആരോ ഒരു വീതിയുള്ള പലക കൊണ്ടു വന്നു. എന്നെ അതിന്റെ മേലെ വച്ചു. അത് കഴിഞ്ഞ് ഒരു വെള്ള തുണി കീറി എന്നെ അങ്ങ് മുറുക്കെ കെട്ടി ആ പലക ചേര്‍ത്ത്. സത്യത്തില്‍ അത് കുറച്ചു കടന്ന കൈ ആയിപ്പോയി. ഒരുമാതിരി എന്താ പറയുക? ആഹ്ഹ...ലോറിയില്‍ തടി കയറ്റിയതിനു ശേഷം കയറിട്ട് എല്ലാ സൈഡില്‍ നിന്നും മുറുക്കുന്ന ഒരു പരിപാടി ഇല്ലേ? അത് പോലെ. ദഹിപ്പിക്കുന്ന സ്ഥലം വരെ കൊണ്ടു പോകാന്‍ എളുപ്പത്തിനോ, അതോ ഞാന്‍ ഇറങ്ങി ഓടുന്നത് തടയാനോ? എന്തിനാണെന്ന് ആദ്യം മനസിലായില്ല. പിന്നെ മനസ്സിലായി രണ്ടാമത്തേതാണ് കാര്യമെന്ന്. കാരണം എന്നെ കത്തിക്കാനുള്ള സ്ഥലം വീട്ടിന്റെ തൊട്ടടുത്താണ്. ഏകദേശം ഒരു ഇരുപതു മീറ്റര്‍. അത്ര ദൂരമേ അങ്ങോട്ടുള്ളൂ. അവിടേക്ക് ഇങ്ങനെ വരിഞ്ഞു മുറുക്കി കൊണ്ടു പോകേണ്ട കാര്യമൊന്നുമില്ലല്ലോ?

പിന്നെ കുറച്ചു പേര്‍ ചേര്‍ന്ന് എന്നെ എടുത്തു കൊണ്ടുപോയി വിറകിന്റെ മേലെ കിടത്തി. അതുവരെ കാര്യങ്ങള്‍ ഓക്കേ ആയിരുന്നു. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് എന്‍റെ മേലെ ചിരട്ടയും, ചകിരിയും അടുക്കി വച്ചു. നന്നായി പകുത്ത തെങ്ങിന്‍ തടികള്‍ അതിന്റെ വശങ്ങളിലും മുകളിലുമായി വച്ചു. അതൊക്കെ മറിഞ്ഞു വീഴാതിരിക്കാന്‍ എല്ല സൈഡില്‍ നിന്നും താങ്ങ് കൊടുത്തു. അത് കഴിഞ്ഞ് ചന്ദനത്തിരികളും, തെങ്ങിന്‍ തടികള്‍ക്ക് ഇടയിലൂടെ കാണുന്ന ചകിരികള്‍ക്ക് മേല്‍ കുറച്ചു കര്‍പ്പൂരവും വച്ചു. പിന്നീട് പനിനീരും തളിച്ചു. പക്ഷേ, എന്നെ കത്തിക്കാന്‍ കൊണ്ടു കിടത്തിയത്‌ മുതല്‍ അവിടെ കാര്യങ്ങള്‍ നടത്തിയത് എനിക്കറിയാത്ത കുറേ ആള്‍ക്കാര്‍ ആയിരുന്നു. എല്ലാവരും നന്നായി മിനുങ്ങിയിട്ടുമുണ്ടായിരുന്നു. പൊട്ടിച്ചിരികള്‍, അട്ടഹാസങ്ങള്‍, അനവസരത്തിലുള്ള തമാശകള്‍, പിന്നെ കുറേ കോപ്രായങ്ങള്‍...... എന്നെ ഇഷ്ടപെടുന്ന കുറേ പേര്‍ എനിക്കും ചുറ്റും ഉണ്ടെന്ന് അവര്‍ ഒരിക്കല്‍ പോലും ശ്രദ്ധിച്ചില്ല. എന്‍റെ ചിതയ്ക്ക് തീ കൊളുത്തുന്ന നേരത്ത് പോലും അവരുടെ കലാപരിപാടികള്‍ക്ക് മാറ്റം ഒന്നുമുണ്ടായില്ല. എല്ലാ മരണ വീടുകളിലും ഇതേ പോലെ ചിതയൊരുക്കി ദഹിപ്പിക്കുന്നവര്‍ കാണും. അവരല്ലാതെ വേറെ ആരും ഇതൊക്കെ ചെയ്യുകയും ഇല്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അതൊകൊണ്ട് തന്നെ അവര്‍ക്കാരുടെയും നഷ്ടങ്ങളും, സങ്കടങ്ങളും, വിതുമ്പലും ഒന്നും നോക്കേണ്ടതില്ലലോ. അതുവരെ എന്‍റെ പ്രിയപെട്ടവരെ വിട്ടു പിരിയുകയാണെന്ന് അറിഞ്ഞിട്ടും കരയാതിരുന്ന എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണ വീട്ടിലെ കോമാളികളെ കണ്ട് !!!